ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കൊല്ലം ജില്ലയുടെ വടക്കുകിഴക്കേ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് പ്രദേശമാണ് കഴിക്കേ കല്ലട ഗ്രാമപഞ്ചായത്ത്. ദേശീയ പ്രസ്ഥാനവുമായും ഉത്തരവാദിത്വ ഭരണവുമായും കല്ലട എന്നും തോളോടുതോള്‍ ചേര്‍ന്നു നിന്നിരുന്നു. കല്ലടയുടെ ചരിത്രം ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകനായ മാര്‍ത്താണ്ഡ വര്‍മ്മയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ബാരിസ്റ്റാര്‍ ജി.പി. പിള്ളയുടെ ജന്മം കൊണ്ട് ധന്യമായ ഭൂമിയാണ് കല്ലട. ജി.പി.പിളള സ്വദേശാഭിമാനി രാമകൃഷ്ണ പിളളയ്ക്ക് മുമ്പ് ദിവാനെ വിമര്‍ശിച്ച് പത്രത്തില്‍ എഴുതിയതിന് രാജ്യം വിടേണ്ടി വന്നയാളും രണ്ടുതവണ കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ കാര്യദര്‍ശിയുമായിരുന്നു. ദേശീയ പ്രസ്ഥാനവും ഉത്തരവാദ ഭരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 1940 കളില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് കല്ലടയില്‍ രൂപംകൊണ്ടു. 1926-ല്‍ ശ്രീനാരായണ ഗുരു കല്ലടയില്‍ എത്തുകയുണ്ടായി. ശ്രേഷ്ഠമായ പാരമ്പര്യത്താല്‍ സമ്പന്നമായ കല്ലടയുടെ ചരിത്ര ഭൂമിക മാര്‍ത്താണ്ഡ വര്‍മ്മ, ശ്രീനാരായണ ഗുരു, വിശുദ്ധ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍, വേലുത്തമ്പി ദളവ, ചട്ടമ്പിസ്വാമി, കുമ്പളത്തു ശങ്കുപിളള, അയ്യന്‍കാളി തുടങ്ങി ശ്രേഷ്ഠ വ്യക്തികളുടെ പാദസ്പര്‍ശം കൊണ്ട് അനുഗ്രഹീതമാണ്. കൊടുവിള ഇടിയക്കടവ് വേലന്‍ചരുവ് പുരയിടത്തില്‍ നിന്നും കണ്ടെടുത്ത ബുദ്ധവിഗ്രഹം ഇവിടെ ബുദ്ധമത അനുയായികള്‍ ഉണ്ടായിരുന്നു എന്നതിന് തെളിവാണ്. മാര്‍ത്താണ്ഡപുരം ക്ഷേത്രം, ചിറ്റുമല, കൊടുവിള ക്ഷേത്രങ്ങള്‍, കല്ലട വലിയ പളളി, കൊടുവിള പളളി എന്നീ ആരാധനാലയങ്ങളും ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
സാമൂഹ്യ സാംസ്കാരിക ചരിത്രം
കല്ലടയുടെ ചരിത്രം ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകനായ മാര്‍ത്താണ്ഡ വര്‍മ്മയുമായി ബന്ധപ്പട്ടു കിടക്കുന്നു. കല്ലട ദേശിങ്ങനാട്ടു രാജാവിന്റെ അധീനതയിലായിരുന്നു. 1784-ല്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് ദേശിങ്ങനാടിനെ ആക്രമിക്കുവാനുള്ള ഒരു കാരണം കല്ലടയുടെ അവകാശത്തര്‍ക്കമായിരുന്നു. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ കായംകുളവും ഇളയിടത്തു സ്വരൂപവും ദേശിങ്ങനാടിനോട് ചേര്‍ന്ന് മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് എതിരെ പടനയിച്ചു. താത്ക്കാലികമായി മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് യുദ്ധം നിറുത്തിവയ്ക്കേണ്ടി വന്നു. പിന്നീട് മാര്‍ത്ത (കരുനാഗപ്പളളി), കായംകുളം, കൊട്ടാരക്കര എന്നീ നാട്ടു രാജ്യങ്ങള്‍ക്കെതിരെ പടനയിച്ചു മുന്നറിയ കാലത്ത് അദ്ദേഹം കല്ലടയില്‍ താമസിച്ചിരുന്നു. വടക്കുംകൂര്‍ രാജാവിനെ പടയില്‍ തോല്‍പ്പിച്ച മാര്‍ത്താണ്ഡ വര്‍മ്മ വടക്കുംകൂര്‍ രാജാവിനെ കല്ലടയില്‍ കൊണ്ടുവന്നു പാര്‍പ്പിച്ചു. പടയില്‍ തോല്‍ക്കുന്ന രാജാക്കന്മാരെ വീണ്ടും സൈനിക ശേഖരണം നടത്തുന്നതില്‍ നിന്നും തടയുവാനാണ് അദ്ദേഹം ഇതുപോലെ ഗ്രാമങ്ങളില്‍ പാര്‍പ്പിച്ചിരുന്നത്. ആരാധന നടത്തുവാന്‍ ആരാധനാ മൂര്‍ത്തിയില്ലാത്തതിനാല്‍ ഒരു ക്ഷേത്രം പണിയുവാന്‍ മാര്‍ത്താണ്ഡ വര്‍മ്മ തീരുമാനിച്ചു. രാമയ്യന്‍ ദളവയുടെ നിര്‍ദ്ദേശ പ്രകാരം പണികഴിപ്പിച്ച ക്ഷേത്രമാണ് ചിരപുരാതനമായ മാര്‍ത്താണ്ഡപുരം ക്ഷേത്രം. മാര്‍ത്താണ്ഡ വര്‍മ്മ പണികഴിപ്പിച്ചതിനാലാണ് ഈ പേര് ക്ഷേത്രത്തിന് കിട്ടിയത്. ഇതേ തുടര്‍ന്ന് ക്ഷേത്രത്തിന്റെ തെക്കുവശത്ത് മനോഹരമായ ഒരു കൊട്ടാരവും ഒരു കുളിക്കടവും പണികഴിപ്പിച്ചു. ഈ കുളം കോയിക്കല്‍ നീരാഴി എന്ന് ഇപ്പോഴും അറിയപ്പെടുന്നു.
മാര്‍ത്താണ്ഡവര്‍മ്മ ഒളിവില്‍ കഴിഞ്ഞ കാലത്ത് കല്ലടയ്ക്ക് സമീപത്തുള്ള ചെറുപൊയ്കയില്‍ ഒരു ബ്രാഹ്മണ കുടുംബത്തില്‍ വിശന്ന് ക്ഷീണിതനായി കയറിച്ചെന്ന്, തനിക്ക് എന്തെങ്കിലും ഭക്ഷണം തരണമെന്ന് വീട്ടുകാരോട് അഭ്യര്‍ത്ഥിച്ചു. ആ നിര്‍ധന കുടുംബത്തില്‍ ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളു. അവര്‍ ഉടന്‍തന്നെ കുറച്ച് കൂവരക് ഇടിച്ച് പൊടിച്ച് കാടി ഉണ്ടാക്കി കൊടുത്തു. പരവശനായ രാജാവ് പ്ളാവിലകൊണ്ട് കാടി ചൂടോടെ കോരി വായിലൊഴിച്ചു. ഇതുകണ്ട ആ സ്ത്രീ ആളാരാണെന്നറിയാതെ കതക് മറഞ്ഞു നിന്നുകൊണ്ട് പറഞ്ഞു. “മാര്‍ത്താണ്ഡ വര്‍മ്മ നാടുപിടിക്കുന്നത് പോലെ അല്ല കാടി കുടിക്കുന്നത്” എന്ന്. ഈ ഉപദേശം രാജാവിന്റെ പില്‍ക്കാലത്തുളള ആക്രമണ തന്ത്രങ്ങളെ വളരെ സ്വാധീനിച്ചു എന്നാണ് പറയപ്പെടുന്നത്. പിന്നീട് രാജാവായി തീര്‍ന്ന മാര്‍ത്താണ്ഡ വര്‍മ്മ ഈ ഇല്ലത്ത് വരുകയും 100 ഏക്കര്‍ കരപ്പുരയിടവും 100 ഏക്കര്‍ നിലവും പതിച്ചു കൊടുത്തു എന്നും പറയപ്പെടുന്നു. കല്ലടയില്‍ പുരാതന ക്ഷേത്രങ്ങളുടെ നിര്‍മ്മാണവും അവിടങ്ങളിലെ ആചാര രീതികളും വിഗ്രഹങ്ങളുടെ നിര്‍മ്മാണ ചാരുതയും ശ്രദ്ധിച്ചാല്‍ ഇവയില്‍ പലതും ബുദ്ധമത വിഹാരങ്ങളായിരുന്നു എന്ന് മനസ്സിലാക്കാം. എടുപ്പ് കുതിരകള്‍ തന്നെ ബുദ്ധമത വിഹാരങ്ങളെ അനുസ്മരിപ്പിക്കുന്നവയാണ്. കല്ലട ഒരു ബുദ്ധമത കേന്ദ്രമായിരുന്നതിന് വേറെയും ചില തെളിവുകളുണ്ട്. കൊടുവിള വേലന്‍ ചരുവില്‍ പുരയിടത്തില്‍ നിന്നും കണ്ടെടുത്ത ഉദ്ദേശം 3 അടി ഉയരമുളളതും വെളള മാര്‍ബിളില്‍ രൂപപ്പെടുത്തിയതുമായ ബുദ്ധ വിഗ്രഹം, ഉഷ്ണീഷം, പത്മാസനം, ധ്യാനഭാവം, ഉത്തരീയം, ജ്ഞാനമുദ്ര, മടിയില്‍ ഒന്നിനു മുകളില്‍ ഒന്നായി നിവര്‍ത്തി വച്ചിരിക്കുന്ന ഹസ്ത തലം എന്നീ ഉത്തമ ലക്ഷണങ്ങള്‍ ഉളളവയായിരുന്നു. ഈ വിഗ്രഹം 1978-ല്‍ കണ്ടെടുക്കുകയും 1984-ല്‍ കൊടുവിള ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. മിത്തുകളും ചരിത്ര സത്യങ്ങളും കൊണ്ട് നിറഞ്ഞതാണ് പ്രസിദ്ധമായ ചിറ്റുമല ദുര്‍ഗ്ഗാദേവീ ക്ഷേത്രം. കല്ലടയിലെ സമസ്ത ജാതിക്കാരുടെയും ആശയും ആരാധന മൂര്‍ത്തിയും സംരക്ഷകയുമാണ് ദുര്‍ഗ്ഗാദേവി. മതങ്ങളുടെ അതിരുകള്‍ക്കപ്പുറം ഒരു ഗ്രാമത്തിന്റെ ഒരുമയും ഒത്തു ചേരലുമാണ് ഇവിടുത്തെ ഉത്സവം. ദേശിങ്ങനാട്ടു രാജാവിന്റെ വകയായിരുന്നു ഈ ക്ഷേത്രം. അവസാനത്തെ ദേശിങ്ങനാട്ട് റാണിയാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കിഴക്കേ കല്ലട, പടിഞ്ഞാറെ കല്ലട, കരിന്തോട്ടുവാ, പെരുവേലിക്കര, മണ്‍റോത്തുരുത്ത്, വില്ലിമംഗലം തുടങ്ങി 16 കരകള്‍ ഉള്‍പ്പെടുന്ന ഭാഗം ചേര്‍ത്ത് ഒരു കമ്മിറ്റിയും അതിന്റെ രക്ഷാധികാരിയായി ഒരാളും ഉളള ഒരു ഭരണ സമിതിയെ മാര്‍ത്താണ്ഡ വര്‍മ്മ ക്ഷേത്രഭരണം ഏല്‍പ്പിച്ചു. 4 കരകള്‍ ചേര്‍ന്ന് ഒരു കുതിര എന്നതാണ് ഉത്സവത്തിന്റെ പ്രധാന ഇനം. 1000 പറയ്ക്ക് ഉരിയ കുറവ് എന്ന കണക്കില്‍ നിലങ്ങള്‍ ക്ഷേത്രത്തിനുണ്ടായിരുന്നു. ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടികെട്ടുന്നതിനു വേണ്ടി നീക്കിവച്ച സ്ഥലമായിരുന്നു ചോതിരത്തില്‍ പാലത്തിനടുത്തുള്ള കൊടികൂറപ്പറമ്പ്. അമ്പലത്തില്‍ എണ്ണ കൊടുക്കുന്നതിനു വേണ്ടി നീക്കിവച്ച സ്ഥലമായിരുന്നു തണ്ടുതാങ്ങില്‍ പുരയിടം. കുതിര എടുപ്പുകാര്‍ക്ക് കരിക്ക് കൊടുക്കുവാന്‍ മണ്‍റോത്തുരുത്തില്‍ ഒരു പുരയിടം നീക്കിവച്ചിരുന്നു. “ചിറ്റ” എന്നുപേരുളള ഒരു കുറവ സ്ത്രീ തന്റെ അരിവാളിന്റെ വായ്ത്തല കൂട്ടാന്‍ കാട്ടില്‍ കിടന്ന ഒരു കല്ലില്‍ തേയ്ച്ചു എന്നും അപ്പോള്‍ ആ കല്ലില്‍ നിന്ന് ചോര ഒഴുകുന്നത് കണ്ട ചിറ്റ നിലവിളിച്ചു എന്നും ഇത് കേട്ട് ആളുകള്‍ ഓടിക്കൂടി ഈ കല്ല് മതിലകത്ത് പ്രതിഷ്ഠിച്ചു എന്നുമാണ് വിശ്വാസം. പിന്നീട് ഈ വിഗ്രഹം ചിറ്റുമലക്ക് മാറ്റി. ’ചിറ്റ’ കണ്ട വിഗ്രഹം കിടന്ന സ്ഥലമായതു കൊണ്ടാണ് ചിറ്റുമല എന്ന് പേരുവന്നതെന്നും, “ചിറ്റു അല” എന്ന വാക്കുകളില്‍ നിന്നാണ് ചിറ്റുമല എന്ന വാക്കുണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു. വിശുദ്ധ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ 1544-ല്‍ കൊച്ചി വഴി കൊല്ലത്തു വരികയും അവിടെ നിന്ന് കല്ലടയിലെ കൊടുവിളയില്‍ എത്തിച്ചേരുകയും ചെയ്തു. യുദ്ധത്തില്‍ പരാജയപ്പെട്ട വേലുത്തമ്പി മുളവന വഴി കല്ലടയിലൂടെ ചില ഊടുവഴികളിലൂടെയാണ് മണ്ണടിയിലേക്ക് രക്ഷപ്പെട്ടത്. ഈ യാത്രയ്ക്കിടയില്‍ മുളവന കടയാറ്റ് ഉണ്ണിത്താന്മാരുടെ വീട്ടില്‍ അഭയം തേടിയ വേലുത്തമ്പിയെ രക്ഷിക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് ഉണ്ണിത്താന്‍ ആത്മഹത്യ ചെയ്തു എന്നാണ് ചരിത്രം. തമ്പിയെ പിന്‍തുടര്‍ന്നു വന്ന ബ്രിട്ടീഷ് പട പല പുരാതന ക്ഷേത്രങ്ങളും ഭവനങ്ങളും തകര്‍ത്തു കളഞ്ഞു. ആ ആക്രമത്തില്‍ തകര്‍ക്കപ്പെട്ടവയാണ് വേരാന്നൂര്‍ മഹാവിഷ്ണു ക്ഷേത്രവും മാര്‍ത്താണ്ഡപുരം ക്ഷേത്രവും.